യുദ്ധത്തിലെ ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടം; നാദിയ മുറാദിനും ഡെനിസ് മുകൈജേയ്ക്കും സമാധാന നൊബേൽ

By on

സ്റ്റോകോം: യുദ്ധരംഗത്ത് ലൈംഗികാതിക്രമം ആയുധമാക്കുന്നതിനെതിരെയുള്ള പോരാട്ടം നടത്തിയ നാദിയ മുറാദിനും ഡോക്ടർ ഡെനിസ് മുകൈജേയ്ക്കും സമാധാനത്തിനുള്ള നൊബേൽ സമ്മാനം. ആഫ്രിക്കൻ‌ രാജ്യമായ കോംഗോയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റാണ് ഡെനിസ് മുകൈജേ. മൂന്ന് വർഷം ഐഎസ് തടവിൽ കഴിഞ്ഞ ഇറാഖി യസീദി വനിതയാണ് നാദിയ മുറാദ്. ഐസിസ് തടവറയിൽ തനിക്കും മറ്റനേകം പെൺകുട്ടികൾക്കും നേരിടേണ്ടി വന്ന കൊടിയ ലൈംഗിക പീഡനം ലോകത്തോട് വിളിച്ച് പറഞ്ഞത് നാദിയ മുറാദാണ്. 19 ആം വയസിലാണ് നാദിയ മുറാദ് ബാസി താഹ എന്ന 19 കാരിയെ വടക്കൻ ഇറാഖിലെ കോജോ ഗ്രാമത്തിലെ സിഞ്ജാറിൽ നിന്ന് ഐ എസ് തട്ടിക്കൊണ്ട് പോയത്. തന്റെ രക്ഷിതാക്കളും സഹോദരങ്ങളും അടക്കം 600 ലധികം ആളുകളുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന നാദിയ ഐഎസ് ലൈംഗിക അടിമകളാക്കിയ മൂവായിരത്തോളം വരുന്ന യസീദി സ്ത്രീകളിലൊരളായിരുന്നു. സമൂഹത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് നിശബ്ദയായിരിക്കാൻ നാദിറ തയ്യാറായില്ല എന്ന് നൊബേൽ സമിതി വിലയിരുത്തി. തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2015ൽ ബെൽജിയൻ ദിനപത്രമായ ലാ ലിബ്രെ ബെൽജിഖിനോടാണ് നാദിയ താൻ അനുഭവിച്ച കൊടിയ പീഡനങ്ങൾ വെളിപ്പെടുത്തുന്നത്. 2016 ൽ 23 ആം വയസിൽ നാദിയ മനുഷ്യക്കടത്ത് ഇരകളുടെ അഭിമാനത്തിന്റെ ആദ്യ അംബാസഡറായി.

കോംഗളീസ് ആഭ്യന്തര യുദ്ധത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് വേണ്ടി നിലകൊള്ളുന്ന ഫിസിഷ്യനാണ് ഡെനിസ് മുകൈജേ. 2008 മുതൽ പാൻസി ഹോസ്പിറ്റൽ എന്ന സ്ഥാപനവും മുകൈജേയും മറ്റ് ജീവനക്കാരും ലൈംഗികാത്രികമത്തിന് ഇരയായ ആയിരക്കണക്കിന് സ്ത്രീകളെയാണ് ചികിത്സിച്ചത്. യുദ്ധങ്ങളിലെ ലൈംഗികാതിക്രമത്തിനെതിരായ പ്രവർത്തനങ്ങളുടെ അന്താരാഷാട്ര പ്രതീകമെന്നാണ് മുകൈജേയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്.


Read More Related Articles