‘ജനാധിപത്യം പുറംതള്ളലല്ല, ഉൾക്കൊള്ളലാണ്’; ഉത്തരകാലം സംവാദ സദസ് 21 ന് കോഴിക്കോട്ട്

By on

പൗരത്വ പ്രശ്നം, കശ്മീർ അധിനിവേശം, ബാബരി മസ്ജിദ് വിധി, മതപരിവർത്തന ചർച്ച, ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ നടപടികളിലൂടെ നരേന്ദ്ര മോദി സർക്കാരിന്റെ ഫാഷിസത്തിന്‍റെ സാമൂഹ്യ വശങ്ങൾ ചർച്ച ചെയ്യുന്ന സംവാദ സദസുമായി ഓൺലൈൻ മാ​ഗസിൻ ഉത്തരകാലം. ഈ മാസം 21 ന് കോഴിക്കോട് രാവിലെ 9.45 മുതൽ രാത്രി 8.30 വരെ ടൗൺ ഹോളിലാണ് പരിപാടി നടക്കുക. സാമൂഹ്യ സാംസ്കാരിക രം​ഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയെക്കുറിച്ച് സംഘാടകരായ ‘ഉത്തരകാലം’ നടത്തുന്ന പ്രസ്താവന ചുവടെ.

”ജനാധിപത്യത്തിന്റെ വര്‍ത്തമാനം പുതിയ രീതിയില്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇൻഡ്യന്‍ സാഹചര്യത്തിലാണെങ്കിൽ, മോദിയുടെ അധികാരാരോഹണം,ജനാധിപത്യ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. സംഘ് പരിവാർ ഉൾക്കൊള്ളുന്ന ദേശീയ പരമാധികാരത്തിന്റെയും അപര വെറുപ്പിന്റെയും ക്രമബദ്ധമായ വികാസത്തെയാണ് നരേന്ദ്ര മോദിയുടെ രണ്ടാം വരവ് അടയാളപ്പെടുത്തുന്നത്.  രാഷ്ട്രീയമായി മാത്രം നിർവചിക്കേണ്ട ഫാഷിസമല്ല മോദിഭരണത്തിലൂടെ നടപ്പാക്കപ്പെടുന്നത്; അതിനൊരു  സാമൂഹിക വശം കൂടെയുണ്ട്.

പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നു് മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പുറത്താവുന്നു എന്നതാണ് ആ ഫാഷിസത്തിന്റെ ആദ്യ സൂചന. പൗരത്വ പ്രശ്നം, കശ്മീർ അധിനിവേശം, ബാബരി മസ്ജിദ് വിധി, മതപരിവർത്തന ചർച്ച, ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ, ഏറ്റവുമൊടുവിൽ മുസ്ലിങ്ങളെ രാജ്യത്തുനിന്നു പുറത്താക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്നിരിക്കുന്ന പൗരത്വഭേദഗതി ബിൽ ഇവയൊക്കെ പുതിയ മാറ്റങ്ങളുടെ ഭാഗമാണ്.

ദലിത്- പിന്നാക്ക- ആദിവാസി ജനതകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഈടുവെപ്പുകൾ തകർക്കപ്പെടുകയും അവരെ ഹൈന്ദവവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണു രണ്ടാമത്തെ സൂചന. രവിദാസ് ക്ഷേത്രത്തിനു നേരെ നടന്ന കയ്യേറ്റങ്ങൾ, ദലിത് സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ, ദലിത് പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്ന രീതികൾ ഒക്കെ ഉദാഹരണം.”

വർത്തമാനകാല വിജ്ഞാനത്തിനു പകരം, മരവിച്ച ബ്രാഹ്മണ ജ്ഞാനം പാഠ്യപദ്ധതിയിലൂടെയും മറ്റും അടിച്ചേല്പിക്കപ്പെടുന്നു എന്നതാണു് മൂന്നാമത്തെ സൂചന. ജാമിഅ മില്ലിയ ഇസ് ലാമിയ, ഇഫ് ലു, എച് സി യു , ജെ എൻ യു, ചെന്നൈ ഐ ഐ ടി, എ എം യു തുടങ്ങിയ കാമ്പസുകളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ നൽകുന്ന പാഠം ഇതാണ്”.


Read More Related Articles