കുടിവെള്ളം കിട്ടാത്ത ഞങ്ങള്‍ എന്തിന് വോട്ട് ചെയ്യണം?

By on

കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് പൊതുവെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ പറയുന്നത്, നമുക്കല്ലെ അറിയാവൂ ഇവിടെ ക്വാറിമാഫിയ തുടങ്ങി പ്രകൃതി വിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യുന്ന മാഫിയകളുടെ സ്വന്തം നാട് ആണെന്ന്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ 1000 ദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സിപിഎം പാര്‍ട്ടി ഭരിക്കുന്ന കിളിമാനൂര്‍ പഞ്ചായത്തിലെ പ്രസിഡന്‍റ് രാജലക്ഷ്മി അമ്മാള്‍ ഭരണം നടത്തുന്നത് കിളിമാനൂരിലെ മുളക്കാലത്ത്ക്കാവ് തോപ്പില്‍ ദരിദ്ര-ദലിത് കോളനിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിക്കുന്ന എകെആര്‍ ക്വാറിക്കും ക്രഷററിനും വേണ്ടിയാണ്.

തോപ്പില്‍ കോളനിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായിട്ട് തന്നെ വര്‍ഷങ്ങളായിരിക്കുകയാണ്. കുടിവെള്ളത്തിന് വേണ്ടി ബിജെപിയുടെ നേതൃത്വത്തിലും മറ്റും സെക്രട്ടറിയേറ്റ് നടയില്‍ സമരം നടന്നിരുന്നെങ്കിലും അത് പാതിവഴിയില്‍ ഉപേക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് അവരും ചെയ്തത്. ഇങ്ങനെ സിപിഎമ്മും ബിജെപിയും തോപ്പില്‍ കോളനിയിലെ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ കുടിവെള്ളം പോലും കിട്ടാത്ത നമ്മുടെ വീട്ടിലെ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയസ്സായ അമ്മമാര്‍വരെ കഷ്ടപ്പെടുമ്പോള്‍ നമ്മള്‍ ആര്‍ക്കാണ് വോട്ട് നല്‍കാന്‍ പോകുന്നത്. കോണ്‍ഗ്രസ്സുകാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

സേതു

ക്വാറിവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 150 ഓളം വീടുകളില്‍ കയറി കുടിവെള്ളത്തിനായി ഒപ്പ് ശേഖരിച്ച് കേരള പട്ടികജാതി കമ്മീഷനില്‍ നല്‍കുകയും സെക്രട്ടറിയേറ്റ് നടയില്‍ എകെആര്‍ ക്വാറിയുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ ഫലമായും ഞാന്‍ നല്‍കിയ എകെ.ആര്‍. ക്വാറിക്കെതിരായ പരാതിയിലും തോപ്പില്‍ കോളിനിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍ മൂലവും ആണ് ഇപ്പോള്‍ തോപ്പില്‍ കോളനിയില്‍ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിതി നടത്തുന്ന കുടിവെള്ള പദ്ധതി. ആ പദ്ധതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരും പഞ്ചായത്ത് പ്രസിഡന്റും കൊടിയുടെ നിറവും, രാഷ്ട്രീയവും മറന്ന് ഒന്നിക്കുകയാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സിപിഎം, ബിജെപി സംഘം തോപ്പില്‍ കോളനിയില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നല്‍കാത്തതെന്തു കൊണ്ടെന്നും ഇതില്‍ കിളിമാനൂര്‍ പഞ്ചായത്തിന്റെയും പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫിസിന്റെയും നിലപാട് എന്താണെന്ന് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും ഇവരാരും തന്നെ ഒരു ജനസേവകരല്ല മറിച്ച് ജനവിരുദ്ധ നടപടികള്‍ മാത്രം സ്വീകരിക്കുന്നവരാണ് എന്ന്.

ഇത്തരം ജനവിരുദ്ധരുടെ നടപടികള്‍ പുറംലോകത്ത് കൊണ്ടുവരാനും തോപ്പില്‍ കോളനിയില്‍ ജനങ്ങളുടെ പ്രധാനാവശ്യമായ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് എല്ലാ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിമാക്കണമെന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ടാണ് ക്വാറിവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫീസിനു മുന്‍പില്‍ ജനങ്ങള്‍ സമരം ചെയ്യുന്നത്. കോളനിയിലെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സമരത്തിനും സമരക്കാര്‍ക്കും എതിരാണ് പക്ഷെ നിങ്ങള്‍ ഓരോരുത്തരും ചോദിക്കേണ്ടത് നാലാമത്തെ പദ്ധതിയായ ഈ കുടിവെള്ള പദ്ധതിയിലെങ്കിലും കുടിവെള്ളം ലഭിക്കുമോ എന്നാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നിലകൊള്ളുന്നത് എകെആര്‍ ക്വാറിക്കു വേണ്ടിയാണ്. ഇത്രയും നാള്‍ കോളനിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം തരാതെ ബുദ്ധിമുട്ടിച്ച ഇവര്‍ ഈ പദ്ധതികള്‍ മുടക്കാനും കുപ്രചരണങ്ങള്‍ ക്വാറി വിരുദ്ധ ജനകീയ മുന്നണിക്കെതിരെ ഉയര്‍ത്തുന്നതിനുള്ള പ്രധാന കാരണം രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്രയും നാള്‍ നമ്മളെ വില്‍ക്കുകയായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കിയതും നമ്മള്‍ ജാതി മറന്ന് പല ശത്രുക്കള്‍ കൈവിട്ട് ഒന്നിക്കാന്‍ തുടങ്ങിയത് കൊണ്ടാണ്.

ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഈ സമിതിയെ കുറിച്ച് കോളനിക്കകത്ത് ധാരാളം കുപ്രചരണങ്ങള്‍ നടത്തുന്നു. ജനങ്ങളിലെ ഭൂരിഭാഗം പേരും മാനസികമായും കുറച്ച് പേര്‍ കിളിമാനൂര്‍ പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫീസില്‍ കുടിവെള്ളം തോപ്പില്‍ കോളനിയിലെ എല്ലാ ദരിദ്ര-ദലിത് ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമരത്തില്‍ പങ്കാളികളായതുകൊണ്ടാണ് സമരത്തിനെതിരെ കുപ്രചരണം അഴിച്ചുവിടുന്നത്. ഞങ്ങള്‍ സമരം ചെയ്യുന്നത് ദരിദ്ര കുടുംബങ്ങളായ നിങ്ങളോരുത്തര്‍ക്കും വേണ്ടിയാണ്. ഈ സമരം മൂലം നമുക്ക് ലഭിക്കാന്‍ പോകുന്നത് കുടിവെള്ളം മാത്രമല്ല നമ്മുടെ ഒരുമയോടുള്ള ജീവിതവും ആണ്. നമ്മളെ വിഘടിപ്പിച്ച് ചാരായത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കി നമ്മളെ തമ്മിലടിപ്പിക്കുകയാണ് ക്വാറി മാഫിയയും അതിന് കൂട്ട് നില്‍ക്കുന്ന രാഷ്ട്രീയക്കാരും. ഇത് നമ്മള്‍ തിരിച്ചറിയുക തന്നെ വേണം. നമ്മള്‍ ഇത്തരം മാഫിയക്കാരെ ഭയപ്പെട്ടാല്‍ നമ്മുടെ വരുംതലമുറ ഇല്ലാതാകുക തന്നെ ചെയ്യും.

തോപ്പില്‍ കോളനിയിലെ എല്ലാ കുടുംബങ്ങളും കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി പട്ടികജാതി ബ്ലോക്ക് ഓഫിസില്‍ നടക്കുന്ന സമരത്തില്‍ ഐക്യപ്പെടുക, വിജയിപ്പിക്കുക. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ നേടാന്‍ പലതുണ്ടിവിടെ. നമ്മള്‍ ഒന്നിക്കാം ഒരുമിച്ചു നീങ്ങാം.

സേതു
കണ്‍വീനര്‍
ക്വാറി വിരുദ്ധ ജനകീയ മുന്നണി


Read More Related Articles