ബാബരി മസ്ജിദ്; നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത്: എസ്ഐഒ

By on

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകണമെന്നും പകരം മുസ്ലിങ്ങള്‍ക്ക് അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമുള്ള സുപ്രീംകോടതി വിധി ഭരണഘടനാവകാശങ്ങൾക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ്ഐഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം കേവലം 2.7 ഏക്കറോ 5 ഏക്കറോ ഭൂമിക്ക് വേണ്ടിയുള്ളതല്ല. അത് നീതിക്ക് വേണ്ടിയുള്ളതായിരുന്നു. ബാബരി മസ്ജിദ് തകർത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ല എന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടു നൽകണമെന്ന് പറഞ്ഞത് അനീതിയാണ്.

പള്ളി നിർമ്മാണത്തിന് വേണ്ടി അഞ്ച് ഏക്കർ വിട്ടു നൽകണമെന്നത് കേവലം നഷ്ടപരിഹാര യുക്തിമാത്രമാണ്. തർക്കഭൂമി പള്ളി തകർത്ത കുറ്റവാളികൾക്ക് നൽകാനുള്ള തീരുമാനം നീതീകരിക്കാനാവാത്തതാണ്. അതിനാൽ ബാബരി മസ്ജിദ് തകർത്തതിന്റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നൽകലല്ല. മറിച്ച്, അത് തകർത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികൾ എടുക്കുകയും തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുകയും ചെയ്ത് നീതി ഉറപ്പ് വരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികൾക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി മുഴുവൻ പൗരസമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്‌ലം അലി, ശാഹിൻ സി.എസ്, അംജദ് അലി എന്നിവർ പങ്കെടുത്തു


Read More Related Articles