ഝാന്‍സിറാണി ജന്‍മവാര്‍ഷികം; മണിപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്

By on

ഝാന്‍സി റാണിയുടെ ജന്‍മവാര്‍ഷികം ആഘോഷിക്കാനുള്ള മണിപ്പൂര്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് നടപടി. ഫെയ്സ്ബുക്ക് വിഡിയോയിലാണ് ഇംഫാലിലെ എഐഎസ് റ്റിവി നെറ്റ്വര്‍ക്കിലെ സബ് എഡിറ്ററും അവതാരകനുമായിരുന്ന വാങ്ഖെംചാ വാങ്തോയ് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

124 A, 294, 500 എന്നീ വകുപ്പുകള്‍  ചാര്‍ത്തിയാണ് വാങ്തോയെ നവംബര്‍ 26 ന്ആദ്യം അറസ്റ്റ് ചെയ്തത്. ഖ്വാമി ഏക്താ ബിശ്വാസിന്റെ ഭാ​ഗമായി റാണി ഝാൻസിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന സർക്കാർ അജണ്ടയെ ചോദ്യം ചെയ്തതിനാണ് അറസ്റ്റ്. എന്നാല്‍ അന്നേ ദിവസം തന്നെ ജാമ്യം കിട്ടി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽ തോൻസിങ്  വാങ്തോയ്ക്ക് ജാമ്യം അനുവദിച്ചു. 124 A ചുമത്താനുള്ള കാര്യം ഒന്നും വീഡിയോയിൽ ഇല്ലെന്നു തോൻസിങ് വിധിച്ചു. എന്നാൽ അന്നുതന്നെ ദേശീയ സുരക്ഷാ നിയമം ചാര്‍ത്തി വാങ്തോയെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് വാറണ്ട് നൽകാതെയായിരുന്നു അറസ്റ്റ്.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ മണിപ്പൂരിന്‍റെ ചരിത്രവും ദേശീയതയും മറച്ചുപിടിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്നുമുള്ള ഉത്തരവുകളെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് വാങ്തോ വിഡിയോയിൽ പറഞ്ഞത്.  നവംബർ 19ന് വാങ്ഖെംചാ വാങ്തോയ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ലെെവ് വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ.

“മണിപ്പൂർ ​സര്‍ക്കാര്‍ ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന കാര്യം അറിഞ്ഞതിന്‍റെ സങ്കടത്തിലും ഞെട്ടലിലും ആണ് ഞാൻ. ഇന്ത്യയുടെ ഏകീകരണത്തിൽ ഝാൻസി റാണിയുടെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള ബിജെപിയുടെ വാദം തന്നെയാണ് മണിപ്പൂർ മുഖ്യമന്ത്രിയും ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ ഞാനൊരു ചോദ്യം ചോദിക്കുകയാണ്, മണിപ്പൂർ മുഖ്യമന്ത്രി, ഝാൻസി റാണി മണിപ്പൂരിന്റെ ഉയർച്ചയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? അക്കാലത്ത് മണിപ്പൂർ ഇന്ത്യയുടെ ഭാ​ഗമായിരുന്നില്ല. ഞാൻ നിങ്ങളെ ഒാർമിപ്പിക്കട്ടെ മുഖ്യമന്ത്രീ, ഝാൻസി റാണിക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല. കേന്ദ്രത്തിന്‍റെ നിർദ്ദേശം ലഭിച്ചത്കൊണ്ട് മാത്രമാണ് നിങ്ങൾ ഝാൻസി റാണിയുടെ ജന്മ വാർഷികം ആചരിക്കുന്നത് എന്നറിയാം, എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്, മണിപ്പൂർ ദേശീയതയെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും ബോധമുണ്ടോ? ഇല്ലെങ്കിൽ മണ്ടത്തരം പറയരുത്. റാണി ഝാൻസിക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല. തീർച്ചയായും അവർക്ക് ഇന്ത്യയുമായി എന്തെങ്കിലും ബന്ധം കാണും പക്ഷേ മണിപ്പൂരുമായി അവർക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, അതൊന്നും മണിപ്പൂരിന് വേണ്ടി ആയിരുന്നില്ല. മണിപ്പൂരിന്‍റെ മുഖ്യമന്ത്രി ആയ നിങ്ങൾ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണം, നിങ്ങളാണെങ്കിൽ നരേന്ദ്രമോദിയുടെ കയ്യിലെ പാവയായിട്ടാണ് കഴിയുന്നത്. നിങ്ങൾ മോദിയുടെ കയ്യിലെ വെറും പാവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി താങ്കളോട് ഈ ദിവസം ആചരിക്കാൻ പറഞ്ഞു അതുകൊണ്ടാണ് താങ്കൾ ആചരിക്കുന്നത്. സമ്മതിക്കുന്നു. പക്ഷേ മണിപ്പൂരിലെ സ്വാതന്ത്ര്യപോരാളികളെ വഞ്ചിക്കരുത്, അവരെ അപഹസിക്കരുത്. മണിപ്പൂരിലെ ജനങ്ങളെ പരിഹസിക്കരുത്. കുറഞ്ഞത് മണിപ്പൂരിലെ ജനങ്ങളെ എങ്കിലും അപമാനിക്കാതിരിക്കുക. നിങ്ങളൊരു പാവയാണ്. ഹിന്ദുത്വത്തിന്‍റെ കയ്യിലെ കളിപ്പാവ. മണിപ്പൂരിന്‍റെയോ മണിപ്പൂരിലെ ജനങ്ങളുടെയോ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളത് ചെയ്യുമായിരുന്നില്ല. ഒരു മണിപ്പൂരി എന്ന നിലയിൽ അഭിമാനത്തോടെ ഞാൻ പറയട്ടെ റാണി ഝാൻസിയെ മണിപ്പൂരിന് വേണ്ടിയുള്ള സ്വാതന്ത്ര്യ പോരാളിയായി അവതരിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് മണിപ്പൂരിനെ പറ്റി ഒരറിവും ഇല്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. റാണി ഝാൻസിക്ക് മണിപ്പൂരുമായി ഒരു ബന്ധവും ഇല്ല, മണിപ്പൂരിന്റെ ചരിത്രവുമായി ഒരു ബന്ധവും ഇല്ല. നിങ്ങൾക്കത് അറിയില്ലെങ്കിൽ ഫക്ക് യൂ, വരൂ വന്നെന്നെ അറസ്റ്റ് ചെയ്യൂ. പക്ഷേ എന്നാലും ഞാൻ പറയും നിങ്ങൾ ഫക്ക്ഡ് അപ് ആണ്. നിങ്ങളൊരു കളിപ്പാവയാണ്. നിങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ നിന്നുള്ള ഒരു റിമോട്ട് കൺട്രോളർ ആണ്. അതും ഒരു ചായക്കാരന്‍.  പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കും ഒന്നും അറിയില്ല മണിപ്പൂരിനെ പറ്റി. ഫക്ക് യൂ, എെ ഫക്ക് ദ പ്രെെം മിനിസ്റ്റർ ഒാഫ് ഇന്ത്യ. വരൂ വന്നെന്നെ അറസ്റ്റ് ചെയ്യൂ. ”

മണിപ്പൂരിൽ ബിജെപി  നയങ്ങളുടെ കടുത്ത വിമർശകനാണ് വാങ്തോയ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ദ്വാപര യു​ഗം മുതലേ ഇന്ത്യയുടെ ഭാ​ഗമാണ് എന്നും ​ഗുജറാത്തിലെ പോർബന്ദറിൽ നടന്ന മാധവ്പൂർ മേളയിൽ പങ്കെടുക്കവേ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞിരുന്നു. ബിരേന്‍ സിംഗിന്‍റെ  ഈ പ്രസ്താവനയെ വാങ്തോയ് ചോദ്യം ചെയ്തിരുന്നു. മണിപ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സമരത്തെ ബിജെപി ​സര്‍ക്കാര്‍ നേരിട്ട രീതിയെ ചോദ്യം ചെയ്തിന്  വാങ്തോയെ ഓ​ഗസ്റ്റ് 9നും അറസ്റ്റ് ചെയ്തിരുന്നു.

മണിപ്പൂരില്‍ ഓള്‍ ഇന്ത്യ റേഡിയോയിൽ രാവിലെ 7.30ന് എയർ ചെയ്തിരുന്ന വാർത്താ അവലോകന പരിപാടിയും കേന്ദ്ര ​സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഉത്തരവ് അനുസരിച്ച് നിർത്തിവെക്കപ്പെട്ടിട്ടുണ്ട്. വാങ്തോയുടെ അറസ്റ്റ് അടക്കം ബിജെപി ഭാഷ സംസാരിക്കാത്ത ഏത് ശബ്ദത്തെയും അടിച്ചമർത്തുന്ന നടപടികളെ സമ​ഗ്രമായി കാണണം എന്ന് വാങ് തോയ് യുടെ അറസ്റ്റിൽ പ്രതിഷേധമറിയിച്ചുകൊണ്ട് നവംബർ 30ന് മണിപ്പൂർ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

“ഫെയ്സ്ബുക് വീഡിയോ പോസ്റ്റുകളുടെ പേരിൽ വാങ്ഖെംചാ വാങ്തോയ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇതോടെ ഉറപ്പിച്ചിരിക്കുന്നു. വരുന്ന പന്ത്രണ്ട് മാസങ്ങൾ വാങ് തോയ് ജയിലിലായിരിക്കും. ഇത് അന്യായമാണ്. ഭരണകൂടം  അധികാരം ദുരുപയോ​ഗം ചെയ്യുന്നത് എങ്ങനെ എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്. വെറിപിടിച്ച ഇത്തരം ഭരണാധികാരികളാൽ ഭരിക്കപ്പെടുന്ന സമൂഹമായി മാറി നമ്മുടേത് എന്നകാര്യം വെറുപ്പുളവാക്കുന്നു. അധികാരത്തിലിരിക്കുന്ന ഈ പുരുഷന്മാർ നമ്മളെ നിശ്ശബ്ദരാക്കാനാണ് നോക്കുന്നത്, അവർ പറയുന്നതെല്ലാം നമ്മൾ അം​ഗീകരിക്കണം എന്നാണ് അവർ പറയുന്നത്. പൊതുജനത്താൽ തെരഞ്ഞെടുക്കപ്പെട്ട ​സര്‍ക്കാര്‍ ആണ് ഇവിടെ ഉള്ളത്. നിങ്ങൾ ഒരു കുടുംബത്തിന്‍റെ തലവനാണെന്നും നിങ്ങളെ വിമർശിക്കുന്ന കുടുംബാം​ഗങ്ങളെയെല്ലാം തടവിലാക്കുകയാണ് എന്നും സങ്കൽപിച്ചുനോക്കൂ. അതാണ് ഇവിടെ സംഭവിക്കുന്നത്. ചരിത്രം ഇത് ഓർത്തുവെക്കും.” ഇംഫാൽ ടാക്കീസ് എന്ന മ്യൂസിക് ബാന്‍ഡിന്‍റെ  അഖു ചിങ്ബാങ്​ഗം വാങ്തോയുടെ ശിക്ഷയോട് പ്രതികരിച്ചുകൊണ്ട്  പറയുന്നു.


Read More Related Articles