ശബരിമല പ്രശ്നം വഷളാക്കിയത് സംസ്ഥാന സർക്കാര്‍: രമേശ് ചെന്നിത്തല

By on

ശബരിമല വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്ത് സംസ്ഥാന സർക്കാർ വഷളാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ നിലയില്‍ ഈ വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു.

‘കോണ്‍ഗ്രസ് ഒരു തരത്തിലുള്ള അക്രമ സമരത്തിനും ഒരിക്കലും ഉണ്ടാകില്ല. സംഘപരിവാര്‍ ശക്തികള്‍ ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞു മുന്‍കരുതല്‍ എടുക്കാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. പൊലീസിന് രണ്ടു തരം ഭാവമാണ് ഉണ്ടായിരുന്നത്. ഉച്ചവരെ പൊലീസ് നിഷ്‌ക്രിയം ആയിരുന്നെങ്കില്‍ ഉച്ചകഴിഞ്ഞു അതിക്രമം ആണ് അഴിച്ചുവിട്ടത്. പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ദുരന്തമാണിപ്പോള്‍ അനുഭവിക്കുന്നത്. കോണ്‍ഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കും. വിശ്വാസികളോടൊപ്പം ഏതറ്റം വരെയും ഞങ്ങള്‍ മുന്നോട്ട് പോകും,’ ചെന്നിത്തല പറഞ്ഞു.സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നതാണ് ശബരിമലയിലെ പ്രധാന പ്രശ്‌നമെന്നും, ആ പ്രശ്‌നത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയാണ് അപകടമുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘ സംഘപരിവാര്‍ സര്‍ക്കാരിന്റെ വീഴ്ച മുതലെടുത്ത് അക്രമവും അഴിഞ്ഞാട്ടവും നടത്തുകയാണ്. കേരളത്തില്‍ അറിയപ്പെടുന്ന, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിച്ചു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം തടസപ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു,’ ചെന്നിത്തല പറഞ്ഞു.


Read More Related Articles