ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തകർന്നു; തെലങ്കാന നിലനിർത്തി കെസിആർ

By on

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നപ്പോൾ ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ഭരണകക്ഷിയായ ബിജെപി തകർന്നു. മിസോറമിൽ കോൺഗ്രസിന് ഭരണം നഷ്ടമായി.

രാജസ്ഥാനിൽ ആകെയുള്ള 200 സീറ്റുകളിൽ 100 ൽ കോൺഗ്രസ് വിജയിച്ചു. രാജസ്ഥാനിൽ ഭരിക്കാൻ 101 സീറ്റുകളാണ് വേണ്ടത്. ഇവിടെ സിപിഐഎം രണ്ട് സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ബിജെപിയ്ക്ക് 73 സീറ്റുകളാണ് ലഭിച്ചത്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി രാജസ്ഥാനിൽ 6 സീറ്റുകളിൽ വിജയിച്ചു. ബിഎസ്പി ഉച്ചയ്ക്ക് തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടെ ഭരണം ഉറപ്പായിട്ടുണ്ട്.

ഛത്തീസ്ഡഗിൽ ആകെയുള്ള 90 സീറ്റുകളിൽ 64 ലും കോൺഗ്രസ് വിജയിച്ചു. 18 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ഇവിടെ കോൺഗ്രസ് ഭരണം ഉറപ്പായി. 46 സീറ്റുകളാണ് ഛത്തീസ്ഗഡിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ 115 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 106 സീറ്റുകളിൽ വിജയിച്ചു. മധ്യപ്രദേശിൽ ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ് . ഇവിടെ ബിഎസ്പിയ്ക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

മിസോറമിൽ കോൺഗ്രസിന് ചരിത്രപരാജയമേറ്റുവാങ്ങേണ്ടി വന്നു. ആകെയുള്ള 40 സീറ്റുകളിൽ 26 സീറ്റുകളിലും മിസോ നാഷനൽ ഫ്രണ്ട് വിജയിച്ചു. കോൺഗ്രസ് 5 സീറ്റുകളിലാണ് വിജയിക്കാനായത്. ബിജെപി ഇവിടെ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. കേന്ദ്രത്തിൽ ബിജെപി സഖ്യകക്ഷികൂടിയാണ് എംഎൻഎഫ്.
തെലങ്കാനയിൽ റ്റി ആർ എസ്-എഐഎംഐഎം സഖ്യം വിജയിച്ചു. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖരറാവു വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. ഓൾ ഇന്ത്യ മജ്ലിസി ഇ ഇത്തിഹാദ് നേതാവ് അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഒവൈസി ചന്ദ്രയുംഗുട്ട മണ്ഡലം നിലനിർത്തി. 1999 മുതൽ ഈ മണ്ഡലത്തിൽ ഒവൈസിയാണ് വിജയിക്കുന്നത്. തെലങ്കാനയിൽ റ്റിആർഎസ്-എഐഎംഐഎം സഖ്യത്തിന് 87 സീറ്റുകളാണുള്ളത്. കോൺഗ്രസ് 19 സീറ്റുകളിൽ‌ വിജയിച്ചു. ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തെലുഗുദേശം പാർട്ടിയ്ക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. 119 സീറ്റുകളാണ് തെലങ്കാനയിൽ ആകെയുള്ളത്. 118 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. എഐഎംഐഎം നാല് സീറ്റുകളിലാണ് വിജയിച്ചത്.


Read More Related Articles