2014 ലെ ബിജെപി വിജയം വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പിലൂടെയെന്ന് സൈബർ‌ വിദഗ്ധന്‍റെ വെളിപ്പെടുത്തൽ; ’ഗൗരി ലങ്കേഷും ഗോപിനാഥ് മുണ്ടെയും കൊല്ലപ്പെട്ടത് വിവരം പുറത്ത് വിടാൻ ഒരുങ്ങിയതിനാൽ’

By on

വെളിപ്പെടുത്തലിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

  • ബിജെപി മന്ത്രി ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയത് ഇവിഎം തട്ടിപ്പ് പുറത്ത് പറയാനൊരുങ്ങിയതിന്
  • മുണ്ടെയുടെ മരണം അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ മുഹമ്മദ് തൻസീലിനെയും കൊല്ലുകയായിരുന്നു
  • 2014 ലെ ബിജെപി വിജയം പൂർണ്ണമായും ഇവിഎം തട്ടിപ്പിലൂടെ
  • ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഇവിഎം തട്ടിപ്പിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കാനൊരുങ്ങിയതിന്
  • ഇവിഎം നിർമ്മിക്കുന്ന ഇസിഐഎല്ലിനുവേണ്ടി താനും പ്രവർത്തിച്ചിരുന്നു.
  • മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വിഎസ് സമ്പത്തിനും തട്ടിപ്പിനിക്കുറിച്ച് അറിവുണ്ടായിരുന്നു

ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിൽ 2014 ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയിലൂടെയെന്ന് അമേരിക്കയില്‍ നിന്നും സൈബർ വിദഗ്ധന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രെസ് അസോസിയേഷനും സംയുക്തമായാണ് ഈ വിവരം ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തല്‍ പുറത്തു വിട്ടത്. ആരോപണം ഉന്നയിച്ച ഹാക്കറും സ്കൈപ്പിലൂടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ പ്രസിദ്ധ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഹിന്ദുത്വ ശക്തികൾ കൊലപ്പെടുത്തിയത് ഈ വിവരങ്ങൾ പുറത്തുവിടുന്നതിന് മുൻപായിരുന്നുവെന്നും സയിദ് ഷൂജ എന്ന സൈബർ വിദഗ്ധൻ പറയുന്നു.

Gauri Lankesh, Gopinath Munde, Muhammed Tanzil

ബിജെപി മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണം കൊലപാതകമാണെന്നും വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും സൈബർ വിദഗ്ധൻ വെളിപ്പെടുത്തുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിൽ താമസിക്കുന്ന സയിദ് ഷൂജയെന്ന പേരിൽ അറിയപ്പെടുന്ന സൈബർ വിദഗ്ധൻ എന്ന് വാർത്താസമ്മേളനത്തിന്റെ സംഘാടകർ അറിയിച്ചു.
’ഗോപിനാഥ് മുണ്ടെ ബിജെപി സർക്കാരിന്റെ വിജയത്തിന്റെ കാരണം പുറത്ത് കൊണ്ട് വരാൻ ഒരുങ്ങുകയായിരുന്നു’, മുണ്ടെയുടെ കൊലപാതകം അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ മുഹമ്മദ് തൻസീൽ അഹമ്മദ് കൊല്ലപ്പെടുകയായിരുന്നുവെന്നും ഷൂജ വെളിപ്പെടുത്തി. തൻസീലിനെ വെടിവെച്ച് കൊന്നത് കുടുംബ വഴക്കിന്റെ ഭാഗമായിരുന്നുവെന്ന കഥ കെട്ടിച്ചമച്ചതാണെന്നും, മുണ്ടെയുടെ മരണം അന്വേഷണം തൊട്ടുപിന്നാലെ അവസാനിപ്പിച്ചതായും ഷൂജ വെളിപ്പെടുത്തി. (എൻഐഎയിൽ ഡെപ്യൂട്ടി സൂപ്പരിന്റന്റ് ആയിരുന്നു തൻസീൽ. 2016 ഏപ്രിൽ ആറിന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വരികയായിരുന്ന തൻസീലിനെ ബൈക്കിലെത്തിയ രണ്ട്പേരാണ് വെടിവെച്ച് കൊന്നത്. ഉത്തർപ്രദേശിലെ ബിഞ്ജോർ പട്ടണത്തിലായിരുന്നു സംഭവം. 24 വെടിയുണ്ടകളാണ് തൻസീലിന് നേരെ കൊലയാളികൾ ഉതിർത്തത്. കുട്ടികളും ഭാര്യയും അടക്കം വാഗൺർ കാറിൽ യാത്ര ചെയ്യുകയായിരുന്നു തൻസീല്‍. നാലുവെടിയുണ്ടകളേറ്റ ഭാര്യ ഫർസാന പരിക്കുകളോടെ രക്ഷപ്പെട്ടു. 12 ഉം 14 വയസുള്ള കുട്ടികൾ പിൻസീറ്റിലായിരുന്നു).

മോദി സർക്കാരിൽ ഗ്രാമീണ വികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ 2014 ജൂൺ 3 ന് പുലർച്ചെയാണ് വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. മന്തിയായ ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിലേക്ക് പോവാൻ ദില്ലി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മുണ്ടെ. സഫ്ദർജംഗ് റോഡിനും പ‍ൃഥ്വിരാജ് റോഡിനും മധ്യേയായിരുന്നു അദ്ദേഹത്തിന്റെ വാഹനത്തിൽ അതിവേഗം വന്ന വാഹനം ഇടിച്ചത്. എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 7.30 ന് അദ്ദേഹം മരണമടഞ്ഞു. മന്ത്രിയായി സ്ഥാനമേറ്റ് ഒരുമാസത്തിനകമായിരുന്നു അപകടം. ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും ഹിന്ദുത്വ ശക്തികളുടെ രൂക്ഷ വിമർശകയുമായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയവർ സ്വന്തം വീട്ടുമുറ്റത്ത് വെടിവെച്ച് കൊന്നത്.

ലണ്ടനിൽ ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനമാണ് ഐജെഎയും എഫ്പിഎയും നടത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിയാവുന്ന തന്റെ ജീവൻ അപടത്തിലാണെന്ന് ഷൂജ പറഞ്ഞു.ഹൈദരബാദിൽ വച്ച് തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖത്തും നെഞ്ചിലും മുറിവേറ്റിട്ടുണ്ടെന്ന് പറഞ്ഞ ഷൂജ മുഖം മറച്ചാണ് വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. തന്റെ ‌യഥാർത്ഥ പേരാണോ സയിദ് ഷൂജ എന്ന് സൈബർ വിദഗ്ധൻ സ്ഥിരീകരിച്ചില്ല. ഇന്ത്യയിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുവേണ്ടി 2009 മുതൽ 2014 വരെ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ഷൂജ പറയുന്നു. എയർക്രാഫ്റ്റുകൾക്കുള്ള റഡാർ സിസ്റ്റം പോലെയുള്ള ഉപരണങ്ങൾ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർമ്മിച്ചുകൊടുക്കുന്നതും ഇസിഐഎൽ ആണ്. റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങൾ നിർമ്മിക്കുന്ന സംഘത്തിലായിരുന്നു താൻ പ്രവർത്തിച്ചിരുന്നതെന്നും ഷൂജ പറയുന്നു.

VS Sampath

വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പിനെക്കുറിച്ച് അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന വി എസ് സമ്പത്തിന് അറിവുണ്ടായിരുന്നുവെന്നും ഷൂജ അരോപിച്ചു. അതേസമയം വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ പൂർണ്ണമായും സുരക്ഷിതവും കൃത്രിമങ്ങൾക്ക് അതീതവുമാണെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു. 2010 ൽ രൂപീകരിച്ച സാങ്കേതിക സമിതിയുടെ മേൽ നോട്ടത്തിൽ എല്ലാത്തരത്തിലും പരിശേധിച്ച് ഭദ്രമാക്കിയതാണ് വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം


Read More Related Articles