
മീ റ്റൂ ക്യാമ്പെയിന് പിന്നിൽ ലൈംഗികവൈകൃതം ഉള്ളവരെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ
ഇന്ത്യയിൽ മീ റ്റൂ ക്യാമ്പയിൻ ആരംഭിച്ചത് ലൈംഗികവൈകൃതം മനസ്സിൽ കൊണ്ടുനടക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. മീ റ്റൂ വിവാദവുമായി ബന്ധപ്പെട്ട് എം. ജെ. അക്ബർ രാജിവെച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാധാകൃഷ്ണൻ. പീഡനം നടന്ന് വർഷങ്ങൾക്കുശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അത്ഭുതകരമായ കാര്യമാണെന്നും പുരുഷന്മാരും ഇത്തരത്തിൽ വെളിപ്പെടുത്തലുമായി വന്നാലുള്ള അവസ്ഥ എന്താകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവത്തെപ്പറ്റി ഇപ്പോൾ ആരോപണം ഉന്നയിച്ചാൽ അതെങ്ങനെ ശരിയാകും? ലൈംഗിക വൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഈ ക്യാമ്പെയിന് പിന്നിൽ. ഇന്ത്യയുടെയും ഇവിടത്തെ വനിതകളുടെയും പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ഈ വിവാദം. വനിതകൾക്കു സമാനമായി പുരുഷന്മാരും ഇതുപോലെ പരാതിയുമായി രംഗത്തു വന്നാൽ എങ്ങനെയുണ്ടാകും? അതും അംഗീകരിക്കാനാകുമോ?’ എന്നും രാധാകൃഷ്ണൻ ചോദിച്ചു.
അതേസമയം ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്നതിന് എല്ലാ പാർട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതികൾക്കു രൂപം നൽകണമെന്നു വനിതാ–ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 6 ദേശീയ പാർട്ടികൾക്കും 59 പ്രാദേശിക പാർട്ടികൾക്കും വനിതാ ശിശുക്ഷേമ മന്ത്രി കത്തെഴുതി. സമിതി രൂപീകരിച്ച കാര്യം പാർട്ടികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരികരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.