![](https://keyboardjournal.com/wp-content/uploads/2018/09/FOR-WEB.jpg)
”എന്‍റെ പ്രധാനമന്ത്രി കള്ളനാണ്” ക്യാംപെയ്ൻ ശക്തമാവുന്നു; ഹാഷ്ടാഗിനു പുറമേ ടീഷേർട്ടുകളും
റഫാൽ വിമാന ഇടപാടിൽ റിലയിൻസിന് പങ്കാളിത്തം നൽകാൻ ഇന്ത്യയാണ് ആവശ്യപ്പെട്ടതെന്ന ഫ്രഞ്ച് മുൻ പ്രസിഡന്‍റ് ഫ്രാൻസ്വാ ഒലാന്ദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ‘എന്‍റെ പ്രധാനമന്ത്രി കള്ളനാണ്’ എന്ന് മലയാളം അർത്ഥം വരുന്ന ‘മേരാ പിഎം ചോർ ഹേ’ എന്ന ഹാഷ്ടാഗ് സമുഹമാധ്യമങ്ങളിൽ പടർന്ന് പിടിക്കുകയാണ്. മേരേ പിഎം ചോർ ഹേ എന്നെഴുതിയ ടീഷേർട്ടുകളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
2015 ഏപ്രിലിലാണ് ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ 58000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസും കരാറിൽ പങ്കാളിയായി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സൂളിൽ നിന്നും 126 വിമാനങ്ങൾ ആറായിരത്തി അഞ്ഞൂറ് കോടി രൂപയ്ക്ക് വാങ്ങാനുള്ള ധാരണയാണ് യുപിഎ സർക്കാർ ഫ്രാൻസുമായി ഉണ്ടാക്കിയിരുന്നത്. ഇതിൽ 18 വിമാനങ്ങൾ സജ്ജമായ നിലയിലും ബാക്കി 108 വിമാനങ്ങൾ ഇന്ത്യയിൽ എച് എ എൽ നിർമ്മിക്കും വിധം സാങ്കേതി വിദ്യ കൈമാറുക എന്നതുമായിരുന്നു ചർച്ച ചെയ്ത ധാരണ. എന്നാൽ വിമാനങ്ങളുടെ ആയുഷ്കാല പരിപാലനം സംബന്ധിച്ച് ധാരണ എത്താതിനാൽ യുപിഎ സർക്കാർ കരാറിൽ നിന്ന് പിൻമാറി. പിന്നീടാണ് മോദി സർക്കാർ 126 വിമാനങ്ങളുെട സ്ഥാനത്ത് 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടത്. വിലയിലുള്ള അന്തരത്തിന് അപ്പുറം രാജ്യ താതപര്യം ബലികഴിച്ചാണ് മോദി ഫ്രാൻസിൽ കരാറൊപ്പിട്ടതെന്ന വിമർശനം ആദ്യം തന്നെ ഉയർന്നിരുന്നു. ഒരു വിമാനത്തിന് 715 കോടി എന്ന മുൻധാരണയ്ക്ക് പകരം 1600 കോടി നൽകാമെന്ന് മോദി സർക്കാർ സമ്മതിച്ചത് വിവാദമായി. ഇടപാടിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തു വന്നെങ്കിലും സർക്കാർ ക്രമക്കേട് നിഷേധിക്കുകയും രാജ്യസുരക്ഷ പരിഗണിച്ച് വിവരങ്ങൾ പുറത്ത് വിടില്ലെന്നും പ്രതികരിച്ചു.
പിന്നാലെയാണ് പ്രതിരോധ ഇടപാടിൽ എ എച്എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ മറികടന്ന് റിലയൻസ് ഡിഫൻസ് എന്ന സ്വകാര്യ കമ്പനിക്ക് പങ്കാളിത്തം ലഭിച്ചത് ഇന്ത്യ നിർബന്ധിച്ചിട്ടാണെന്ന ഫ്രഞ്ച് മുൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തലും എത്തിയത്. മോദി രാജ്യത്തിന്റെ കാവൽക്കാരനാണോ കവർച്ചക്കാരനാണോ എന്ന ചോദ്യമുയർത്തിയ രാഹുൽ ഗാന്ധി എത്തിയതോടെ വിഷയം അന്താരാഷ്ട്ര ചർച്ചയായി. ഈ സാഹര്യത്തിലാണ് മേരേ പിഎം ചോർ ഹേ എന്ന ക്യാംപെയ്ൻ പൊതുജനങ്ങൾ ഉയർത്തിയത്.