അലന്‍, താഹ കേസ്; മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

By on

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അലന്‍ താഹ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ക്ക് നീക്കം. മൂന്ന് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോഴിക്കോട് രണ്ടിടങ്ങളിലാണ് ഇതു സംബന്ധിച്ച് എന്‍ഐഎ റെയ്ഡ് നടത്തിയത്. അലന്റെയും ത്വാഹയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് എന്‍ഐഎയുടെ വിശദീകരണം. വിജിത്, എല്‍ദോ വില്‍സണ്‍, മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരി എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലും റെയ്ഡ് നടത്തി.

മാധ്യമ വിദ്യാര്‍ത്ഥി താഹ ഫസല്‍, നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ് എന്നിവരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നും ജനകീയ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തന്നെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

ലോക് ഡൗണ്‍ സമയത്തും മനുഷ്യാവകാശ ലംഘനങ്ങള്‍ ശക്തമാക്കിക്കൊണ്ടുള്ള ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 2019ല്‍ ഭേദഗതി ചെയ്ത യുഎപിഎ നിയമം ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കുന്നതാണ്. അതോടൊപ്പം എന്‍ഐഎയ്ക്ക് അന്വേഷണ ചുമതലയും ഈ ഭേദഗതിയിലൂടെ പരിധി നല്‍കി. അലന്‍, താഹ കേസില്‍ തന്നെ കേരള പൊലീസ് തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്ന ജനകീയ ആരോപണം നിലനില്‍ക്കുമ്പോള്‍ ഇന്ന് നടന്ന എന്‍ഐഎ റെയ്ഡിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അലന്‍, താഹ കേസില്‍ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഈ കേസ് എന്നും ആരോപണമുയരുന്നുണ്ട്.


Read More Related Articles