
സ്ത്രീപ്രവേശന വിരുദ്ധർ വളഞ്ഞ് വച്ച് ഉപദ്രവിച്ചു; ശബരിമലയിലെത്തിയ സ്ത്രീ ആശുപത്രിയില്‍
ശബരിമലയിൽ സന്ദർശനത്തിന് എത്തിയ സ്ത്രീകളെ സംഘപരിവാർ നേതൃത്വത്തിലുള്ള സ്ത്രീപ്രവേശന വിരുദ്ധരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്നും പൊലീസിനായില്ല. 47 വയസുള്ള ബാലമ്മ എന്ന സ്ത്രീയെ വളഞ്ഞ് വച്ച് ഉപദ്രവിച്ചിട്ടും പൊലീസ് അവർക്ക് സംരക്ഷണം നൽകിയില്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പയിൽ നിന്ന് നാലു കിലോമീറ്ററോളം നടന്ന് മുകളിലെത്തിയ സ്ത്രീയെയാണ് പ്രതിഷേധക്കാർ ഭയപ്പെടുത്തി തിരിച്ചയച്ചത്. സന്നിധാനത്തേയ്ക്ക് സ്ത്രീകൾ പ്രവേശിക്കുന്നുണ്ടോയെന്ന് നോക്കാനായി തമ്പടിച്ചിരിക്കുന്ന സംഘമാണ് ഇവരെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് നാല് യുവതികളാണ് ശബരിമലയിൽ എത്തിയിട്ട് സന്ദർശനം നടത്താനാവാതെ മടങ്ങിയത്. നാലു പേരും ആന്ധ്രാ സ്വദേശികളാണ്. രാവിലെ, ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷനുമാണ് ഇന്ന് ആദ്യമായി മലകയറാനെത്തിയ യുവതികൾ. സ്ത്രീപ്രവേശന വിരുദ്ധർ നടപ്പന്തലിൽ വച്ചു തടഞ്ഞതിനെ തുടർന്നു പൊലീസ് ഇവരെ തിരിച്ചിറക്കി. ഉച്ചകഴിഞ്ഞാണ് ബാലമ്മ മലകയറാനെത്തിയത്.