ചേരമാൻ പള്ളിവളപ്പിൽ എന്നെ സംസ്കരിക്കാനാവുമോ? ടിയെൻ ജോയ് സുലൈമാൻ മൗലവിക്ക് അയച്ച കത്ത്

By on

പ്രിയപ്പെട്ട സുലൈമാൻ മൗലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യ ഭം​ഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിൽ ഉടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നും മുസ്ലിങ്ങൾ ആയിരുന്നു-ഇപ്പോഴും! ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്കരിക്കുവാൻ കഴിയുമോ?
നോക്ക‌ൂ! മൗലവി, ജനനം ”തിരഞ്ഞെടുക്കുവാൻ” നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി. എന്റെ ഈ അത്യാ​ഗ്രഹത്തിന് മതപരമായ ന്യായങ്ങൾ കണ്ടെത്തുവാൻ പണ്ഡിതനായ നിങ്ങൾക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛൻ എന്നെ മടിയിൽ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബറി പള്ളി തകർക്കലിനും ​ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ഇതിനെതിരായ ”മുസ്ലിം സാഹോദര്യങ്ങളുടെ” പ്രതിഷേധത്തിൽ ഞാൻ അവരോടൊപ്പമാണ്. മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതിക ശരീരവും മറവ് ചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പിന്നിൽ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുർബലന്റെ പിടച്ചിലിൽ മൗലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് ഏതാണ്ട് ഉറപ്പാണ്.
നിർത്തട്ടെ
സ്നേഹത്തോടെ, സ്വന്തം കൈപ്പടയിൽ
ടിയെൻജോയ്
മുസിരിസ്-dec.13/2013
copy to സെക്രട്ടറി
ചേരമൻ മഹല്ല് കമ്മറ്റി

———————————-

വര- സ്വാതി ജോര്‍ജ് 


Read More Related Articles