![](https://keyboardjournal.com/wp-content/uploads/2020/01/kafeel-arrest-for-web.png)
ഡോ. കഫീൽ ഖാന് ജാമ്യം ലഭിച്ചു
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ 153എ ചുമത്തി ഉത്തർപ്രദേശ് സ്പെഷ്യൽ റ്റാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്ത ഡോ.കഫീൽ ഖാന് അലഹബാദ് ചീഫ് മജിസ്ടേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ജനുവരി 30ന് പുലർച്ചെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡോ. കഫീൽ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. ഐപിസി 153 A, 153 B, 109, 105, 505 എന്നീ വകുപ്പുകളാണ് ചാർജ് ചെയ്തിരുന്നത്. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷായെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഡോ.കഫീൽ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ഹിംസാത്മകമായ രീതിയിൽ സംസാരിച്ചു എന്നാരോപിച്ചാണ് ജനുവരി 30ന് ഡോ.കഫീൽ ഖാനെ മുംബെെ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. അലിഗഢ് ചീഫ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചു. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് പൊലീസ് ഇത്തരത്തിൽ കേസ് ചാർജ് ചെയ്തതെന്നാണ് കോടതിയിൽ വാദിച്ചത്. ഇന്ന് ജാമ്യം ലഭിച്ചു. 153എ, 153ബി, 109 ഐപിസി എന്നിവയാണ് ഡോ.കഫീൽ ഖാന്റെ പേരിൽ ചുമത്തിയത്. ”നമ്മൾ വാദിച്ചത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19 ഏത് പൗരനും സ്വന്തം ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട് എന്നാണ്. നാളെ (ചൊവ്വ) ഡോ. കഫീൽ ജയിൽ മോചിതനാകും” കഫീൽ ഖാന്റെ അഡ്വക്കേറ്റ് ഇർഫാൻ ഗാസി മാധ്യമങ്ങളോട് പറഞ്ഞു.