
രണ്ട് മണിക്കൂറിൽ വൈക്കം എറണാകുളം ജലയാത്രയൊരുക്കി വേഗ 120
വൈക്കം എറണാകുളം യാത്രയ്ക്ക് ഇനി രണ്ട് മണിക്കൂർ മാത്രം. കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാബോട്ട് ‘വേഗ 120’ ഞായറാഴ്ച മുതൽ വേമ്പനാട്ട് കായലിൽ സർവീസ് തുടങ്ങും. ഇതോടെയാണ് ഏറെ നാളായി കാത്തിരുന്ന അതിവേഗ ജലപാത യാഥാർഥ്യം ആകുന്നത്. വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനകരമാകുന്നതാണ് അതിവേഗ എ.സി. ബോട്ട് സർവീസ്.
വൈക്കത്ത് നിന്ന് 7.30-ന് പുറപ്പെട്ട് 9.30-ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30-ന് പുറപ്പെട്ട് 7.30-ന് വൈക്കത്ത് എത്തും. രാവിലെ എറണാകുളത്ത് എത്തിയശേഷം വൈകീട്ട് വരെ അവിടെ സർവീസ് നടത്തും. വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവീസിനെ ബന്ധിപ്പിച്ച് നാല് കണക്ഷൻ സർവീസുകളും ഉണ്ട്. വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തേവര ഫെറിയിൽ നിന്ന് കാക്കനാട്ടേക്കും വൈറ്റിലയ്ക്കും പിന്നെ പെരുമ്പളം സൗത്തിൽ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സർവീസ്.
എ.സി. കാമ്പിനിൽ 80രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണ കാമ്പിനിൽ 80 സീറ്റുകൾ ആണുള്ളത് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
വേഗ 120- ന്റെ പ്രത്യേകതകൾ ഇവയാണ്
*മണിക്കൂറിൽ 25 കിലോമീറ്റർ വേഗം
*ഇലക്ട്രിക് സ്റ്റീയറിങ്
* ഒരു മണിക്കൂർ പ്രവർത്തിക്കാൻ 35 ലിറ്റർ ഡീസൽ
* 170 എച്ച്.പി.യുടെ രണ്ട് എൻജിൻ
* അപകടസാധ്യത കുറയ്ക്കാനുള്ള സംവിധാനം
* ടി.വി., വൈഫൈ സംവിധാനങ്ങൾ
* കഫ്റ്റേരിയയും രണ്ടു ശൗചാലയങ്ങളും
* അഗ്നിശമന സംവിധാനം