![](https://keyboardjournal.com/wp-content/uploads/2018/10/vidyarthu.jpg)
ആദിവാസികൾക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച യുവജന കൂട്ടയ്മയ്ക്കെതിരെ കേസ്
ആദിവാസികൾക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച വിദ്യാർത്ഥി- യുവജന കൂട്ടയ്മയ്ക്കെതിരെ പൊലിസ് കേസെടുത്തു.കോളനി നിവാസികളുടെ പേരിൽ പണപ്പിരിവ് നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റേര്‍ ചെയ്തിരിക്കുന്നത്. പരിപാടിയുടെ കൺവീനർ ശ്രീകാന്ത് അടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്.
ഒക്ടോബർ പത്തിന് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നാടക പ്രവർത്തകൻ സ്വപ്നേഷ് ബാബു അവതരിപ്പിച്ച സോളോ നാടകത്തോടെയയിരുന്നു ഉദ്ഘാടനം. തുടര്‍ന്ന്‍ പി.യു.സി.എല്‍. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എ. പൗരൻ മുഖ്യ പ്രഭാഷണം നടത്തി. രണ്ടു വർഷത്തിനിടയിൽ 21 പേരിലധികം പേര്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപെട്ടതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂണിലാണ് പൊലിസ് അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി യുവജന കൂട്ടായ്മ രൂപം കൊണ്ടത്.
മാനന്തവാടി ചുണ്ടക്കുന്നു ഊരിൽ സെപ്തംബർ 16ന് കുടുംബ വഴക്കു തീർക്കാൻ എത്തിയ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും രണ്ടു കോൺസ്റ്റബിൾമാരും ചേർന്ന് ആദിവാസി യുവാക്കളെ മർദ്ദിച്ചതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു വിദ്യാർത്ഥി- യുവജന കൂട്ടയ്മ സ്ഥലത്തെത്തിയത്. തുടര്‍ന്ന്‍ ഒക്ടോബർ പത്തിന് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പരിപാടിയുടെ ആവശ്യത്തിനായി പൊതുജനങ്ങളില്‍ നിന്ന്‍ റസിപ്റ്റ് ഉള്ള പിരിവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ കോളനി നിവാസികളുടെ പേരിൽ പണപ്പിരിവ് നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പൊലീസിൽ സ്ഥലവാസി പരാതി നല്കിയതിനെത്തുടർന്ന് കേസ് എടുക്കുകയായിരുന്നു. വഞ്ചനയ്ക്കും സ്ഥലവാസികളെ ഭീഷണി പെടുത്തിയെന്നും ആരോപിച്ചാണ് ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. എന്നാൽ തങ്ങൾ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും റസീപ്റ്റ് ഉൾപ്പടെ നൽകിയാണ് പിരിവ് നടത്തിയതെന്നും എന്നാൽ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും കൂട്ടായ്മ പറയുന്നു.
നേരത്തെ എറണാകുളം വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂട്ടായ്മ പ്രവർത്തകർ നടത്തിയ ക്യാമ്പയിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു.